3 വാല്യം 1: ആരോഹണം
ആമുഖം
I. എല്ലാ ആത്മാക്കളുടെയും ശുശ്രൂഷകരായിത്തീർന്ന, എക്കാലവും ചെറുതായി തുടരുന്ന ദൈവവിളികളുടെ സഭാസമൂഹത്തിൽ കർത്താവായ ദൈവത്തിന്റെ മഹത്വത്തിന്റെയും സ്നേഹത്തിന്റെയും തിരുവിഷ്ടത്തിന്റെയും മക്കളാകാൻ ആഗ്രഹിക്കുകയും അപ്രകാരം ആയിരിക്കുകയും ചെയ്യുന്ന ഏവരോടും, പ്രത്യേകമായി ത്രിത്വമായ ദൈവകർത്താവുമായുള്ള ദൈവൈക്യത്തിലേക്ക് യേശുക്രിസ്തുവിന്റെ കാല്പാടുകൾ പിഞ്ചെന്ന് തങ്ങളുടെ ആരോഹണത്തിലായിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധരുടെ ശുശ്രൂഷകരോട്... നാം പറയുന്നു:
II. യേശുക്രിസ്തുവിന്റെ ജീവിതത്തിലും അവസ്ഥകളിലും പ്രവൃത്തികളിലും നിങ്ങളുടെ ഭാഗം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? കാരണം, നമ്മുടെ കർത്താവിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും സേവനത്തിലും സവിശേഷമായും കാര്യക്ഷമതയും ധാരണയുമുള്ളവരാകാൻ നാം ആഗ്രഹിക്കുകയും അപ്രകാരം നാം ആയിരിക്കുകയും വേണം. എന്നിരിക്കിലും നാം പരിമിതരും പിൻതുടർച്ചയുള്ളവരുമാണെന്നും പ്രത്യേകമായവയിൽ ആരംഭിച്ചാലേ സാർവ്വത്രികമായവയിൽ നാം എത്തിച്ചേരുകയുള്ളൂവെന്നും ഒരു ഭാഗത്തുനിന്നു തുടങ്ങിയാലേ മുഴുവനും നാം പുല്കുകയുള്ളൂവെന്നുമുള്ള വസ്തുത നമുക്ക് അവഗണിക്കാനാവില്ല.
III. ആയതിനാൽ, ദൈവമായ യേശുവിന്റെ ഓരോ രഹസ്യത്തിലും അവസ്ഥയിലും പ്രവൃത്തിയിലും പൂർണ്ണമായി അവിടുന്ന് സന്നിഹിതനാണെങ്കിലും, അവിടുത്തെ ഓരോ രഹസ്യത്തിലും അവസ്ഥയിലും പ്രവൃത്തിയിലും അവിടുന്ന് മാത്രമാണ് വഴിയും സത്യവും ജീവനുമായിരിക്കുന്നത്, അതപ്രകാരമാണ് എക്കാലവും എന്നിരുന്നാലും, അവിടുത്തെ ആകർഷണം അനുഭവിക്കാൻ അവിടുന്ന് ഒരു വ്യക്തിയെ അനുവദിക്കുന്നു. അവിടുത്തെ രഹസ്യങ്ങളിലും അവസ്ഥകളിലും പ്രവൃത്തികളിലും വച്ച് ഒന്നിൽ മറ്റൊന്നിലേതിനേക്കാൾ കൂടുതലായി അവിടുന്ന് തന്റെ പ്രവൃത്തി ചൊരിയുകയും സ്നേഹത്താൽ സ്വയം നല്കുകയും ചെയ്യുന്നു.
IV. ആയതിനാൽ, ആ പ്രത്യേക രഹസ്യമോ അവസ്ഥയോ പ്രവൃത്തിയോ ദൈവിക പൈതൃകത്തിലെ ഒരുവന്റെ ഓഹരി പോലെ ആയിത്തീരുന്നു, ഒരുവന്റെ സ്വന്തം ജീവന്റെ സ്രോതസ്സ്, ഒരുവൻ ഏറ്റവുമധികം ആസ്വദിക്കുന്ന സത്യത്തിന്റെ പ്രഭ. ദൈവിക മഹത്വത്തിന്റെയും സ്നേഹത്തിന്റെയും തിരുവിഷ്ടത്തിന്റെയും മാർഗ്ഗത്തിൽ പുരോഗമിക്കുവാനുള്ള കൂടുതൽ ഉചിതമായ ഉപാധികളും രീതികളും അതു നല്കുന്നു. ഇപ്പോൾ, ഈ ആദ്ധ്യാത്മിക പൈതൃകത്തിന്റെ ഭാഗംവയ്പിൽ, സത്യമായും സന്തോഷപ്രദമായ സ്ഥാനങ്ങളിലാണ് അതിർവരമ്പുകൾ പതിച്ചിരിക്കുന്നത്. "സത്യമായും അഭികാമ്യമായ ഭാഗമാണ് എനിക്കു അളന്നുകിട്ടിയിരിക്കുന്നത്.''
V. അങ്ങനെ പറയുമ്പോൾ, എല്ലാ വ്യക്തികൾക്കും സന്യാസ സമൂഹങ്ങൾക്കുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രഹസ്യങ്ങളുടെയും അവസ്ഥകളുടെയും പ്രവൃത്തികളുടെയും ദൈവിക നന്മകളുടെ ഭാഗംവയ്പിൽ, ആനന്ദകരവും അഭികാമ്യവുമായ സ്ഥാനങ്ങൾ എനിക്കു നല്കപ്പെട്ടിരിക്കുന്നു, നിശ്ചയമായും അമൂല്യമാണ് എനിക്കെന്റെ പൈതൃകം! വഴിയും സത്യവും ജീവനും എപ്പോഴും സത്യമനുഷ്യനും സത്യദൈവവുമായ യേശു മാത്രമാണ്. എനിക്കും നമുക്കും, അവിടുത്തെ ഉത്ഥാനത്തിന്റെ മഹത്വീകൃത അവസ്ഥയിൽ (സത്യം), വചനമായ വ്യക്തിയിലെ ദൈവിക സ്വഭാവവുമായുള്ള (ജീവൻ) മനുഷ്യസ്വഭാവത്തിന്റെ ഇരുസ്വഭാവ സംയുക്തതയുടെ രഹസ്യത്തിൽ, സ്വർഗ്ഗത്തിലേക്കുള്ള അവിടുത്തെ ആരോഹണ (വഴി) കർമത്തിൽ അവിടുന്ന് പൂർണ്ണമായും സന്നിഹിതനാണ്.
VI. "നാമെല്ലാവരും യേശുക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്. അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് നാം ഐക്യപ്പെട്ടവരായിരിക്കും.''
VII. സന്യാസ വ്രതവാഗ്ദാനം പരിശുദ്ധ ജ്ഞാനസ്നാനത്തോട് ഉപമിക്കുകയാണെങ്കിൽ, വ്രതങ്ങളുടെ ആത്മപരിത്യാഗത്തിലും പീഢാസഹനത്തിലും അനുസരണത്തിലുമുള്ള യേശുവിന്റെ മനുഷ്യത്വത്തോടുള്ള ഈ നവീനവും അവികലമാക്കപ്പെട്ടതുമായ ക്രൂശിക്കലും മരണവും സംസ്കാരവും നിമിത്തവും അതിലുപരി വ്രതങ്ങളുടെ കൃപാവരം നമ്മെ സ്ഥാപിക്കുന്ന സ്വർഗ്ഗത്തിലേക്കുള്ള ആരോഹണത്തിന്റെ ഈ മഹത്വത്തോടു കൂടിയുള്ള ഉത്ഥാനത്തിന്റെ യാഥാർത്ഥ്യത്തിലെ ജീവിതത്തിന്റെ ഈ നവീനത നിമിത്തവും ഇത് സവിശേഷമായും സത്യമാണ്. ക്രിസ്തുസദൃശരാകാനുള്ള നമ്മുടെ വിളിയുടെ സ്വീകരണം ഇതിൽ കുടികൊള്ളുന്നു.
VIII. നമ്മുടെ ജീവിതത്തിന്റെ മാതൃക ഇതാണ്: ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും മദ്ധ്യേയുള്ള നാല്പതു ദിവസത്തെ യേശു. ഈ ലോകത്തിലാണെങ്കിലും മഹത്വീകൃതമായ അവസ്ഥ! മനുഷ്യർക്കിടയിലെങ്കിലും സ്ഥിരവാസമില്ലാതെ, മിന്നിമറഞ്ഞ്, ചിലപ്പോൾ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലിലൂടെയും മറ്റു ചിലപ്പോൾ നേരത്തെ പറഞ്ഞുവച്ച രീതിയിലുള്ള പ്രത്യക്ഷപ്പെടലിലൂടെയും, തന്റെ സഭയ്ക്കും ഭൂമിയിലെ തന്റെ സ്വർഗ്ഗരാജ്യത്തിനുമായി അപ്പസ്തോലന്മാരെ വാർത്തെടുക്കുന്ന തന്റെ വ്യക്തിപരമായ ജോലി തുടർന്നുകൊണ്ട്, പിന്നീട് അവരെ പരിശുദ്ധാത്മാവിനു ഭരമേല്പിച്ചു കൊടുക്കുകയും ചെയ്യുന്നവൻ.
IX. ഈ ജീവിതത്തിന്റെ മരുഭൂമിയിലൂടെ വാഗ്ദത്ത ഭൂമിയിലേക്കുള്ളനമ്മുടെ വലിയ നോമ്പിന്റെ തീർത്ഥയാത്ര ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനുമിടയ്ക്കുള് ള ഈ മഹത്വീകൃത കാലഘട്ടമാണ്! യോർദ്ദാനിലെ എളിമപ്പെടുത്തലിനും മഹത്വപ്പെടലിനും ശേഷം ദൈവിക ശക്തികളുടെ മഹത്വത്തിന്റെയും യേശുവിന്റെ തുടർച്ചയാകുന്നതിനുള്ള ദൈവിക ദൗത്യത്തിന്റെയും വെളിപ്പെടുത്തലിന് ഒരുക്കമായി മരുഭൂമിയിലൂടെയുള്ള നമ്മുടെ അനുതാപത്തിന്റെ നോമ്പ് ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും മദ്ധ്യേയുള്ള മഹത്വീകൃതമായ ഈ നാല്പതു നാൾ കാലയളവാണ്.
X. മരുഭൂമിയിൽ അലഞ്ഞുതിരിയുന്ന യഥാർത്ഥമായ ഒരു നോമ്പ്, തികച്ചും ആന്തരികവും തീർത്തും ആദ്ധ്യാത്മികവും ലോകത്തിൽ നിന്നും പൂർണ്ണമായും വേർതിരിക്കപ്പെട്ടിട്ടുള്ളതും, ശരീരത്തെ സമ്പൂർണ്ണമായി ആശാനിഗ്രഹം ചെയ്തുകൊണ്ടുള്ളതും, സമ്പൂർണ്ണ ആത്മപരിത്യാഗവുമുള്ള ഈ സമുന്നത ജീവിതം നയിക്കുന്നത് വളരെ ദുഷ്കരമായിത്തോന്നുന്ന നമ്മുടെ ദുർബലമായ മനുഷ്യാവസ്ഥയ്ക്കുള്ള അനുതാപത്തിന്റെ യഥാർത്ഥ നോമ്പ്. ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും മദ്ധ്യേയുള്ള മഹത്വപൂർണ്ണമായ നാല്പതുനാൾ നീണ്ട നോമ്പിന്റെ ഈ ജീവിതം: നമ്മുടെ ദൈവിക സന്യസ്തരുടെ ജീവിതമാണിത്!
XI. സമ്പൂർണ്ണമായും അതിസ്വാഭാവിക തലത്തിലുള്ള ആത്മാക്കൾ! ലോകത്തിൽ നിന്ന് വേർതിരിക്കപ്പെട്ടതും ദൈവത്തിന്റെ പ്രവൃത്തി നിർവ്വഹിക്കാനും അതിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കാനുമായി ചില പ്രത്യക്ഷപ്പെടലുകൾ മാത്രം നടത്തുന്നതും എന്നാൽ "ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായിരിക്കുന്ന''തുമായ ആത്മാക്കൾ. വിശ്വാസത്തിന്റെ സമ്പൂർണ്ണമായ ജീവിതം, പരിശുദ്ധാത്മാവിന്റെ ഫലങ്ങളുടെയും ആനന്ദങ്ങളുടെയും ഏറ്റവും ഗാംഭീര്യമുള്ള ആസ്വാദനത്തിൽ, പുണ്യങ്ങളുടെയും ദാനങ്ങളുടെയും സമ്പൂർണ്ണമായ അനുസരണത്തിൽ വിശ്വാസത്തിന്റെ സമ്പൂർണ്ണമായ അരൂപി.
XII. വിശ്വാസത്തിന്റെ പരിതഃസ്ഥിതിയിലും അന്തരീക്ഷത്തിലുമുള്ള വിശ്വാസ ലോകത്തിൽ പൂർണ്ണമായ ഒരു ജീവിതം, വിശ്വാസത്തിന്റെ തത്വങ്ങളോടും മാനദണ്ഡങ്ങളോടും കൂടിയ, വിശ്വാസത്തിന്റെ ഘനത്തോടും അളവോടും കൂടിയ, വിശ്വാസത്തിന്റെ പോഷണത്തോടും ഉന്മേഷത്തോടും കൂടിയ, വിശ്വാസത്തിന്റെ കല്പനകളോടും ഉപദേശങ്ങളോടും പ്രചോദനങ്ങളോടും കൂടിയ, വിശ്വാസത്തിന്റെ ബന്ധങ്ങളിലും ദൗത്യങ്ങളിലുമുള്ള, വിശ്വാസത്തിന്റെ പ്രോത്സാഹനത്തോടും സാന്ത്വനങ്ങളോടും കൂടിയ ജീവിതം.
XIII. അവരുടെ തീർത്ഥാടക സ്വഭാവം പൂർത്തീകരിച്ച് അവരുടെ ലക്ഷ്യത്തിൽ അവരെത്തിച്ചേർന്നു എന്ന അർത്ഥത്തിലല്ല, ഈ ലോകത്തിലെ തിരുസ്സഭയുടെ സമരോന്മുഖമായ ജീവിതത്തിന്റെ അവസ്ഥകളിൽ നിന്ന് അവർ വിമുക്തരാക്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥത്തിലുമല്ല. മറിച്ച്, വിശ്വാസികൾ അവർക്കു ചുറ്റും അണിചേരുകയും ശത്രുക്കൾ അവരുടെ പ്രയത്നം അവർക്കെതിരെ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാൽ അവർക്കു ചുറ്റുമുള്ള യുദ്ധം കൂടുതൽ ഘോരമാണ് എന്നതിനാലാണ്. എങ്കിലും, അവർ വിശ്വാസത്താൽ ജീവിക്കുന്നു, "നീതിമാൻ വിശ്വാസം വഴിയാണ് ജീവിക്കുന്നത്.'' അവർ നിരന്തരം പരീക്ഷണം നടത്തുന്നു, ലോകത്തിന്മേലുള്ള വിജയം ഇതാണ്, നമ്മുടെ വിശ്വാസം.
Comments
Post a Comment