(121) ഭാ​ഗം 1: ആരോഹണം

113. ഒരു മരിയൻ ദിനം

981. - "ഉത്ഥാനം'' എന്നു വിളിക്കപ്പെടുന്ന ആദ്യ ഭക്തഭ്യാസത്തിൽ താഴെക്കാണുന്ന മറിയത്തോടുള്ള അഭിവാദനവും നാമജപവും സമൂഹമായി പന്ത്രണ്ടു തവണ നാം ആവർത്തിക്കുന്നു. പുതിയൊരു ദിനത്തിലേക്കു നാമുണരുമ്പോൾ നാമതു ഉച്ചത്തിൽ പ്രാർത്ഥിക്കണം. ദിവസം മുഴുവൻ നാം ധരിക്കുന്ന ജപമാല നമ്മുടെ കഴുത്തിലണിയുന്നതോടുകൂടിയാണ് ഇത് പര്യവസാനിക്കുന്നത്.

982. - "നിത്യം കന്യകയായ മറിയമേ, സ്വസ്തി, കർത്താവിന്റെ ദേവാലയമേ, പരിശുദ്ധാത്മാവിന്റെ പാത്രമേ, സമാനതകളില്ലാതെ അങ്ങുമാത്രം നമ്മുടെ കർത്താവീശോമിശിഹായെ പ്രസാദിപ്പിച്ചു.''

- "പരിശുദ്ധ മറിയമേ, ആവശ്യക്കാരുടെ സഹായമേ, ബലഹീനരുടെ തുണയേ, വേദനയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുകയും വൈദികർക്കുവേണ്ടി ഇടപെടുകയും സന്യാസിനികൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യണമേ.''

983. - "പ്രഭാതബലി'' എന്നു വിളിക്കപ്പെടുന്ന രണ്ടാം ഭക്തഭ്യാസത്തിൽ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുക്കമായി "മറിയത്തിൽ വാഴുന്ന യേശുവേ'' എന്ന പ്രാർത്ഥന നാം ഉരുവിടുകയും തുടർന്ന് നമ്മുടെ നന്ദിപ്രകാശനത്തിന്റെ സമാപനമായി തന്റെ മാതാവിനെ എല്ലാവർക്കുമായും, അവരെ തന്റെ അമ്മയ്ക്കുമായും യേശു നല്കിയ അന്ത്യദാനത്തിന്റെ അനുസ്മരണം മൂന്നു തവണ ആവർത്തിക്കുന്നു.

984. - "മറിയത്തിൽ വാഴുന്ന യേശുവേ, അങ്ങയുടെ പരിശുദ്ധിയുടെ ചൈതന്യത്താലും കൃപാവര പൂർണ്ണതയാലും അങ്ങയുടെ മാർഗ്ഗങ്ങളുടെ പരിപൂർണ്ണതയിലും അങ്ങയുടെ പുണ്യങ്ങളുടെ സത്യത്താലും അങ്ങയുടെ രഹസ്യങ്ങളുടെ ഐക്യത്താലും അങ്ങേ ദാസരുടെ ആത്മാവിൽ വന്നുവസിച്ച്, ശത്രുവിന്റെ സ്വാധീനമുണ്ടെങ്കിലും, അങ്ങയുടെ ആത്മാവിന്റെ ശക്തിയാലും പിതാവിന്റെ മഹത്വത്തിനു വേണ്ടിയും ഞങ്ങളിൽ ഭരണം നടത്തണമേ.''

985. - ദിവ്യബലിക്കും ദിവ്യകാരുണ്യ സ്വീകരണത്തിനും ശേഷം: "മറിയമേ സ്വസ്തി, ഇതാ നിന്റെ മകൻ, അങ്ങ് അവിടുത്തെ മാതാവാകുന്നുവെന്ന് അവിടുത്തെ കാണിക്കുക! എന്റെ ആത്മാവേ, ഇതാ നിന്റെ അമ്മ, നീ അവളുടെ കുഞ്ഞാണെന്ന് അവളെ കാണിക്കുക!''

- "പരിശുദ്ധ മറിയമേ, കർത്താവിന്റെ സന്നിധിയിലായിരിക്കുമ്പോൾ ഞങ്ങളെ അനുസ്മരിച്ച്, അവിടുന്ന് ഞങ്ങളിൽ അവിടുത്തെ പ്രസാദം കണ്ടെത്തുന്നതിനായി, ഞങ്ങൾക്കുവേണ്ടി ഒരു നല്ല വാക്ക് പറയണമേ.''

986. - "തിരുസ്സഭയുമായുള്ള ഐക്യം'' എന്നു വിളിക്കപ്പെടുന്ന മൂന്നാം ഭക്തഭ്യാസത്തിൽ അനുദിന വിശുദ്ധരുടെ വായനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം, താഴെക്കാണുന്ന അഭിവാദനവും നാമജപവും മറിയത്തിന്റെ ബഹുമാനാർത്ഥം മൂന്നു തവണ കൂട്ടിച്ചേർക്കുക. ദിവസം മുഴുവൻ നമ്മോടൊപ്പം നാം സൂക്ഷിക്കുന്ന വിശുദ്ധ ഗ്രന്ഥം "മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു'' എന്നു പറഞ്ഞുകൊണ്ട് അതു കയ്യിലെടുത്ത് ചുംബിച്ചുകൊണ്ട് നാമതു സമർപ്പിക്കുന്നു.

987. - അനുദിന വിശുദ്ധരുടെ പാരായണത്തിന്: "ഓ മറിയമേ, സ്വസ്തി, സകല കൃപാവരങ്ങളുടെയും മദ്ധ്യസ്ഥേ, ദൈവസ്നേഹത്തിന്റെ മാതാവേ, സകല മാലാഖമാരുടെയും വിശുദ്ധരുടെയും രാജ്ഞീ! പരിശുദ്ധ മറിയമേ, കർത്താവിന്റെ സകല മാലാഖമാരേ, വിശുദ്ധരേ, കർത്താവിന്റെ തുണയും രക്ഷയും ഞങ്ങൾ നേടാൻ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ. ആമ്മേൻ.''

988. - "രൂപാന്തരീകരണം'' എന്നു വിളിക്കപ്പെടുന്ന നാലാമത്തെ ഭക്തഭ്യാസത്തിൽ ഗണംതിരിഞ്ഞു തിരുവചനങ്ങൾ ചൊല്ലുന്നതുൾക്കൊള്ളുന്ന "മരിയൻ കാണിക്ക'' ഉൾപ്പെടുന്നു. പരിശുദ്ധ മാതാവിന്റെ തിരുനാളുകൾക്കു മുമ്പേയുള്ള വിവിധ നൊവേനകളുള്ളപ്പോൾ പ്രത്യേക പ്രാർത്ഥനകൾ ഇതിനു പകരം വയ്ക്കുന്നു. എട്ടാമിടത്തിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങളിലും അവസാനദിനത്തിലും "മരിയൻ കാണിക്ക''ക്കു പകരമായി തിരുനാൾ ദിനത്തിൽ ചെയ്ത പ്രതിഷ്ഠ നാം നവീകരിക്കുന്നു.

989. - "സായാഹ്നബലി'' എന്നു വിളിക്കപ്പടുന്ന അഞ്ചാം ഭക്തഭ്യാസത്തിൽ സാധ്യമെങ്കിൽ പരിശുദ്ധ മാതാവിന്റെ ബഹുമാനാർത്ഥമുള്ള ഒരു ഗാനം നാം കൂട്ടിച്ചേർക്കുകയും നരകത്തിനെതിരായുള്ള യുദ്ധത്തിന്റെ ചൈതന്യം അർത്ഥമാക്കിക്കൊണ്ടും കർതൃ ശുശ്രൂഷയിലെ ആനന്ദത്തിന്റെ അരൂപിയിലും, കപ്പേളക്കു പുറത്തുള്ള മറിയത്തിന്റെ രൂപത്തിനു മുമ്പാകെ നാമിതാലപിക്കുന്നു. ആഴ്ചയിലെ ഓരോ ദിവസവും ഈ ഗാനം മാറുന്നു. അത് ലത്തീൻ ഭാഷയിലോ പ്രാദേശിക ഭാഷയിലോ ആകാം.

990. - സൂര്യാസ്തമയ സമയത്തു നടത്തുന്ന ആറാം ഭക്തഭ്യാസം "തിരുക്കുടുംബവുമായുള്ള ഐക്യം'' എന്നാണു വിളിക്കപ്പെടുന്നത്. രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തോടുകൂടിയ ജപമാലയും ഒരു പുരോഹിതനിൽ നിന്നെന്നതിനേക്കാൾ അന്ത്യ ദിവ്യകാരുണ്യ ആശീർവ്വാദം നാം പ്രതീക്ഷിക്കുന്ന പരിശുദ്ധ കന്യകയുടെ ലുത്തിനിയകളും ഉൾക്കൊള്ളുന്ന ഇത് മുഖ്യമായും ഒരു മരിയൻ ഭക്തഭ്യാസമാണ്.

991. - "സ്വർഗ്ഗാരോഹണം'' എന്നു വിളിക്കപ്പെടുന്ന വൈകുന്നേരത്തെ ഏഴാം ഭക്തഭ്യാസത്തിൽ താഴ്ന്ന സ്വരത്തിൽ താഴെക്കാണുന്ന മരിയൻ അഭിവാദനമോ നാമസ്തുതിയോ പന്ത്രണ്ടു തവണ നാം ആവർത്തിക്കുന്നു. കട്ടിലൊരുക്കുമ്പോൾ നാം നിർവ്വഹിക്കുന്ന ഈ ഭക്തകൃത്യം കപ്പേളയ്ക്കു പുറത്തുള്ള ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുള്ള പരിശുദ്ധ മാതാവിന്റെ രൂപത്തിന്റെ പുറങ്കുപ്പായമോ കരമോ ചുംബിക്കുന്നതോടെ നാം സമാപിപ്പിക്കുന്നു.

992. - വൈകുന്നേരം: "കർത്താവിന്റെ അമ്മയായ മറിയമേ, സ്വസ്തി, വിശ്വസിച്ചതിനാൽ അങ്ങു ഭാഗ്യവതി. അങ്ങനെ കർത്താവു വാഗ്ദാനം ചെയ്തവയെല്ലാം അങ്ങിൽ നിറവേറി.''

- "പരിശുദ്ധ മറിയമേ, പ്രഭാതം മുതൽ പ്രദോഷം വരെ ഞാനങ്ങിൽ പ്രത്യാശയർപ്പിച്ചു. അമ്മേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.''

993. - പ്രഭാതത്തിലേയും പ്രദോഷത്തിലേയും മുഖ്യ ഭക്തഭ്യാസങ്ങളുടെ അവസാനത്തിൽ, അവസാന പാദത്തിൽ മുട്ടുകുത്തുകയോ കുമ്പിടുകയോ ചെയ്തുകൊണ്ട് പ്രത്യേകമായ ആരാധനക്രമ മരിയൻ ഗീതം നാം ആലപിക്കുന്നു.

994. - ഓരോരുത്തരുടെയും സ്വകാര്യ ഭക്തിയ്ക്കായി ജപമാലയും അതെത്തുടർന്നുള്ള മറിയത്തിന്റെ നക്ഷത്രകിരീടവും യഥാർത്ഥമായ മരിയൻ രത്നമായി ശുപാർശചെയ്യുന്നു. അവ മറിയത്തിന്റെ പ്രവൃത്തികളിലും അവസ്ഥകളിലും പരിപൂർണ്ണതകളിലും പരന്നുകിടക്കുന്ന ആത്മീയ യാത്ര പ്രതിനിധാനം ചെയ്യുന്നു. ഫ്രാൻസിസ്കൻസിന്റേതു പോലെ ഏഴു ദശകങ്ങളുള്ള നമ്മുടെ സഭാസമൂഹത്തിന്റെ ജപമാല മണികൾ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

995. - ഓരോ വ്യക്തിയും, സ്വകാര്യമായി തന്റെ വ്യക്തിപരമായ ഭക്തിക്കനുസൃതം തിരഞ്ഞെടുത്തുകൊണ്ട് കുരിശടയാളവും ത്രിത്വസ്തുതിയും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും മറ്റ് ഹ്രസ്വ പ്രാർത്ഥനകളും ആത്മീയ വിചിന്തനങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് ഈ മരിയൻ പ്രയാണത്തിൽ സഞ്ചരിക്കും.

996. - പരിശുദ്ധ മാതാവിനു പ്രതിഷ്ഠിതമായ ഒരു പ്രത്യേക മണിക്കൂർ ഉള്ളപ്പോഴെല്ലാം സമൂഹത്തിന്റെ മദ്ധ്യസ്ഥത്തിനായി ഭരമേല്പിച്ചിരിക്കുന്ന പ്രത്യേക ആവശ്യങ്ങൾക്കും അഥവാ പ്രത്യേക സാഹചര്യങ്ങളിൽ നമ്മുടെ സ്വർഗ്ഗീയ മാതാവിനായി നാം ചെയ്യാൻ ആഗ്രഹിക്കുന്നതോ ചെയ്യേണ്ടതോ ആയ പ്രത്യേക ഭക്തകൃത്യമായും ഈ മൂന്ന് മരിയൻ ഭക്തികളും പൊതുവായി ഉപയോഗിക്കാവുന്നതാണ്. അപ്രകാരം, ഉദാഹരണത്തിന് ആദ്യവെള്ളിക്കു ശേഷമുള്ള ആദ്യ ശനിയാഴ്ച ദിവ്യ ഹൃദയങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)