ഭാ​ഗം 1: ആരോഹണം (110)

103. എളിമയും വിവേകവും

872. ഒരു മേലധികാരിയും തന്റെ അധികാരമോ തനിക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന സമൂഹത്തെയോ തന്റെ സ്വന്തം ഭൗതികമോ ധാർമികമോ ആയ നേട്ടത്തിനായി, തന്റെ അഹന്തയെയും വികാരങ്ങളെയും തൃപ്തിപ്പെടുത്തുന്നതിനായാലും അഥവാ തന്റെ സ്ഥാനത്തിൽ നിന്നു വ്യക്തിപരമായ ആനുകൂല്യങ്ങൾ ഏതെങ്കിലും തരത്തിൽ നേടിയെടുക്കാനായാലും, ഉപയോഗിക്കരുത്. ഓരോ നിയമവും എല്ലാ അധികാരവും വ്യക്തി നന്മയ്ക്കല്ല, സമൂഹ നന്മയ്ക്കുള്ളതാണ്. അതുകൊണ്ട്, തന്റെ സ്ഥാനംകൊണ്ടുമാത്രം, മേലധികാരിയാണ് ഏറ്റവുമധികം അവമാനിതനും ദരിദ്രനും ഏറ്റവും താഴ്മയുള്ളവനും ഏറ്റവും ക്ഷീണിതനും ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നവനുമായ വ്യക്തിയെന്ന് ഓരോരുത്തർക്കും വ്യക്തമാകണം. മേലധികാരി തിളങ്ങേണ്ടത് പ്രത്യേകമായും തന്റെ തീവ്ര വിരക്തിമൂലമാണ്. കാരണം, തന്റെ ശബ്ദത്താലും പ്രായശ്ചിത്തത്തിന്റെ മാതൃകയാലും യേശുവിന്റെ മുന്നോടിയെപ്പോലെ, ദൈവസ്നേഹത്തിന്റെ രാജ്യത്തിലേക്ക് അദ്ദേഹം ആത്മാക്കളെ വിളിക്കണം.

873. എല്ലാവർക്കും എല്ലാമായിത്തീരാൻ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുമ്പോഴും, ലോകത്തിന്റെ മുന്നിൽ നിന്നും മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നും അപ്രത്യക്ഷമാകുന്നതെങ്ങനെയെന്ന് എല്ലാ വൊക്കേഷനിസ്റ്റുകളും, പ്രത്യേകിച്ച് മേലധികാരികൾ, നിരന്തരമായി പഠിക്കണം. കർത്താവ് നമ്മിലൂടെ നിവൃത്തിയാക്കുന്ന എല്ലാ പ്രവൃത്തികളുടെയും നേട്ടങ്ങളുടെയും ഓരോ തരത്തിലുമുള്ള പ്രസിദ്ധീകരണം നമുക്ക് അനുവദനീയമല്ല, നമ്മെ വിലക്കിയിരിക്കുന്നു. നമ്മുടെ ചില ജോലികളോ പ്രവൃത്തികളോ അറിയപ്പെടാൻ ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, പഠനം നടത്താനുള്ള ഓർമക്കുറിപ്പുകളെഴുതാനും അഥവാ തങ്ങൾക്ക് ഉപകാരപ്രദമെന്നു തോന്നുന്നവ പ്രസിദ്ധീകരിക്കാനും മറ്റുള്ളവരെ അവിടുന്ന് പ്രചോദിപ്പിക്കും.

874. നന്മയായുള്ളത് ഓരോരുത്തരും പ്രസിദ്ധപ്പെടുത്തണം, എങ്കിലും നമ്മിലുള്ളവയെല്ല, മറ്റുള്ളവരിലുള്ളവ. മതപരിവർത്തനത്തിന്റെ ഓരോ നല്ല രൂപവും പരിശുദ്ധമായ ഓരോ പ്രേഷിതത്വവും ഉപയോഗിക്കാൻ നമുക്ക് അനുവാദമുണ്ടെന്നു മാത്രമല്ല, അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വ്യക്തികളെന്ന നിലയ്ക്കോ സഭാസമൂഹമെന്ന നിലയ്ക്കോ നമ്മെപ്പറ്റിത്തന്നെ ഗുണപരമായോ ദോഷകരമായോ സംസാരിക്കുന്നതിന് നമ്മെ വിലക്കുകയും തടയുകയും ചെയ്യുന്നു. "നിശ്ശബ്ദതയിലും പ്രത്യാശയിലുമായിരിക്കും നിങ്ങളുടെ ശക്തി.'' ലേഖനസാമഗ്രികൾ നമ്മുടെ വിലാസത്തോടുകൂടെ (സവിശേഷ നിയമം അനുശാസിക്കുന്നില്ലെങ്കിൽ) ഉപയോഗിക്കുന്നതും നമ്മുടെ സന്യസ്തർ ഉപേക്ഷിക്കണം.

875. സന്ദർശകരോടും അതിഥികളോടുമുള്ള ആതിഥ്യ മര്യാദയുടെയും സഹോദരസ്നേഹത്തിന്റെയും ഓരോ രൂപവും മേലധികാരികൾ പ്രദർശിപ്പിക്കും. അവരിൽ നല്ല മതിപ്പുളവാക്കുന്നതിനായി ഭവനം മുഴുവനും വസ്തുക്കൾ സമസ്തവും കാണാൻ അവരെ ക്ഷണിക്കുന്നത് ഉപവിയല്ല, പൊങ്ങച്ചമായിരിക്കും. അവർ ആഗ്രഹിക്കുകയും പ്രകടമായി അഭ്യർത്ഥിക്കുകയും ചെയ്യുമ്പോൾ സകല ലാളിത്യത്തോടും മിതത്വത്തോടും വിവേകത്തോടും കൂടെ അവരെ തൃപ്തരാക്കാവുന്നതാണ്. അല്ലെങ്കിൽ അവരുടെ ആദ്ധ്യാത്മിക നന്മയെക്കുറിച്ചു ചിന്തയില്ലാതെ, പകരം അവരുടെ താത്പര്യത്തെ സത്യമായ നന്മയല്ലാത്ത ഭൗതികവും ലൗകികവുമായ സുസ്ഥിതിയിലേക്കു തിരിച്ച് നമ്മുടെ സമയം നാം അവർക്കൊപ്പം ചിലവഴിക്കും. ഇതെപ്പോഴും "നിശ്ശബ്ദതയിലും പ്രത്യാശയിലുമായിരിക്കും നിങ്ങളുടെ ശക്തി'' എന്നതിനാലാണ്.

876. നിർവ്വഹിച്ച എല്ലാ ബാഹ്യ സത്കർമങ്ങളുടെയും മാസംതോറുമുള്ള കണക്ക് തയ്യാറാക്കുന്നതിനുവേണ്ടി ഓരോ അപ്പസ്തോലിക ജോലിക്കാരനും താൻ എത്ര മതബോധന ക്ലാസ്സ് പഠിപ്പിച്ചു, എത്ര കുമ്പസാരങ്ങളും ദിവ്യകാരുണ്യസ്വീകരണങ്ങളും താൻ സുസാധ്യമാക്കി ആദിയായവ എഴുതി സൂക്ഷിക്കും. വർഷത്തിന്റെ ആദ്യ ദിനത്തിൽ അവ പ്രാദേശിക മേലധികാരിക്കു സമർപ്പിക്കും. തുടർന്ന് അദ്ദേഹം അതു സംഗ്രഹിച്ച്, ദിവസത്തിന്റെ ദാനമെന്ന നിലയ്ക്ക്, പ്രൊവിൻഷ്യാളിനു സമർപ്പിക്കും, അങ്ങനെയങ്ങനെ. പുറത്ത് പ്രചരിപ്പിക്കാൻ പാടില്ലാത്ത സഭാസമൂഹത്തിന്റെ ആഭ്യന്തര വാർത്താപത്രിക നമ്മുടെ അപ്പസ്തോലിക പ്രവർത്തനങ്ങളുടെ ഫലങ്ങളുടെ കണക്കുകളും സമയബന്ധിതമായി പേരുവയ്ക്കാതെ പ്രസിദ്ധീകരിക്കും. ബാഹ്യ പ്രസിദ്ധീകരണത്തിന്റെ എല്ലാ രൂപങ്ങളും സദാ ഒഴിവാക്കിക്കൊണ്ട്, ഇതു നിർവ്വഹിക്കുന്നത് സാമൂഹിക ഉത്ക്കർഷത്തിനും അനുകരണത്തിനുമായാണ്.

877. മേലധികാരി, സമൂഹത്തിന്റെ ഭാവിചരിത്രത്തിനായി മാത്രമല്ല, തന്റെ സ്വന്തം മാർഗ്ഗനിർദ്ദേശത്തിനും വരുംകാലങ്ങളിൽ തന്റെ പിൻഗാമികളുടെ മാർഗ്ഗനിർദ്ദേശത്തിനുമായി ഭവനത്തിന്റെ ദിനവൃത്താന്ത-ഡയറി വലിയ ഉത്സാഹത്തോടും ഏറ്റവും വസ്തുനിഷ്ഠമായ രീതിയിലും രേഖപ്പെടുത്തണം. അപ്രകാരം, ഉദാഹരണത്തിന്, ആരാധനക്രമ ആഘോഷത്തിൽ തെളിയിക്കപ്പെട്ട ക്രമരാഹിത്യം എഴുതി സൂക്ഷിക്കുന്നത് പിന്നീടുള്ള ആഘോഷങ്ങളിൽ അവ തടയുന്നതിലും ഒഴിവാക്കുന്നതിലും സഹായിച്ചേക്കാം. അതുപോലെ, സമൂഹത്തിന്റെയും വ്യക്തികളുടെയും അനുഭവങ്ങൾ പഠനത്തിന്റെയും കാര്യനിർവ്വഹണത്തിന്റെയും അച്ചടക്കത്തിന്റെയും സന്യാസനിഷ്ഠയുടെയും മേഖലകളിൽ പ്രതിഷ്ഠിക്കാനും ഇതു സഹായിക്കും.

878. അതുപോലെ, ഒരു വ്യക്തിയുടെ ഏറ്റവും പ്രശംസനീയമായ അഥവാ കുറ്റാരോപിതനാക്കുന്ന സംഭവങ്ങൾ. പ്രത്യേകിച്ചും അയാളുടെ ആന്തരിക സ്ഥിതിവിശേഷങ്ങളും പ്രവണതകളും അപ്രകാരം അയാളുടെ മനോനിലയും സ്വഭാവവും ഏറ്റവും മെച്ചമായി വെളിപ്പെടുത്തുന്ന സംഭവങ്ങൾ, കറുത്ത അടയാളങ്ങളോടോ സ്വർണ്ണ നക്ഷത്രങ്ങളോടുകൂടിയോ മേലധികാരി എഴുതി സൂക്ഷിക്കണം. ഈ കുറിപ്പുകൾ തീർത്തും രഹസ്യമായി സൂക്ഷിക്കണം. അവ കണിശമായും വസ്തുനിഷ്ഠമായിരിക്കണം. സ്വയം മെച്ചപ്പെടാനും സന്യാസ പരിപൂർണ്ണത പ്രാപിക്കാനുമുള്ള അനുദിന പ്രയത്നത്തിലെ അധികാരത്തിനധീനരായവരുടെ ഉത്സാഹം അഥവാ ഉദാസീനത അവ പ്രകടമാക്കുകയും വേണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)